Sunday 5 October 2008

സി.പി.എമ്മും അബ്ദുള്ളക്കുട്ടിയും പിന്നെ ദൈവ വിശ്വാസവും.

പൊതു സ്ഥലത്ത് നടന്ന ഈദ് നമസ്ക്കാരത്തിന്റെ മുന്‍ നിരയില്‍ ഇടം പിടിച്ചുകൊണ്ട് സി.പി.എം. ന്റെ കണ്ണൂര്‍ എം.പി എ.പി.അബ്ദുള്ളക്കുട്ടി പാര്‍ട്ടിയോടും, ഒപ്പം താനൊരു തികഞ മാര്‍ക്സിസ്റ്റാണു എന്നു വിശ്വസിച്ചിരുന്ന പൊതു സമൂഹത്തോടും പറയാതെ പറഞിരിക്കുന്ന സത്യം ഇതാണു. " ഞാന്‍ ആദ്യവും അവസാനവും ഒരു മുസ്ലീമും പിന്നെ മാത്രം ഒരു സി.പി.എം കാരനുമാണു".കൂടാതെ പാര്‍ട്ടിക്കെതിരെയുള്ള ചെറിയൊരു വെല്ലുവിളിയുടെ പ്രകടനം കൂടിയായി ഈ പരസ്യമായ മത ചടങിലെ പങ്കു കൊള്ളലിനെ കാണാം."ഇതിന്റെ പേരില്‍ എനിയ്ക്കെതിരെ നടപടി എടുക്കാനുള്ള ചങ്കൂറ്റമുണ്ടോ നിങള്‍ക്ക്" എന്ന ചോദ്യത്തിന്റെ ശരീര ഭാഷ തികച്ചും പ്രകടമായിരുന്നു കുടുംബ സമേതമുള്ള അബ്ദുള്ളക്കുട്ടിയുടെ പരസ്യമായ പെരുന്നാള്‍ നമസ്ക്കാരത്തിനു.സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സാധാരണ കാഡര്‍ മാരിലും നേതൃ നിരയില്‍ പോലും പ്രവര്‍ത്തിക്കുന്ന ചെറുതല്ലാത്തൊരു വിഭാഗത്തിലും ഇന്ന് ദൈവ വിശ്വാസവും മത ആചാര അനുഷ്ഠാനങളില്‍ പങ്കെടുക്കാനുള്ള ത്വരയും വര്‍ദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്.ഏതു വിശ്വാസമായാലും അതൊന്നും ഏതെങ്കിലും പാര്‍ട്ടിയിലൊ സംഘടനയിലോ അംഗമാവുന്നതോടെ സ്വീകരിക്കപ്പെടേണ്ടതോ അംഗമല്ലാതാകുന്നതോടെ ഉപേക്ഷിക്കപ്പെടേണ്ടതോ ആയ ഒന്നല്ല. എന്നു വച്ചാല്‍, സി.പി.എമ്മില്‍ അംഗമാകുന്നതോടെ ഒരാള്‍ നാളതുവരെ ദൈവമുണ്ട് എന്നാണു വിശ്വസിച്ചിരുന്നതെങ്കില്‍ ആ വിശ്വാസത്തെ ഉപേക്ഷിക്കുകയും, അതുപോലെ തന്നെ സി.പി.എമ്മില്‍ നിന്നു പുറത്തു പോകുമ്പോള്‍ വീണ്ടും ആ പഴയ വിശ്വാസത്തെ സ്വീകരിക്കുകയും ചെയ്യുക എന്ന നിലയിലല്ല കാര്യങള്‍ സംഭവിയ്ക്കുന്നത്.ഒരാള്‍ ഒരു മാര്‍ക്സിസ്റ്റാവുക എന്നതിനര്‍ത്ഥം അയാള്‍ സി.പി.എമ്മില്‍ അംഗമാവുക എന്നല്ല എന്നതുപോലെ തന്നെ സി.പി.എമ്മില്‍ അംഗമല്ലാതാവുന്നതോടെ ഒരാല്‍ മാര്‍ക്സിസ്റ്റല്ലാതെയുമാവുന്നില്ല. മാര്‍ക്സിസം മുന്നോട്ടു വയ്ക്കുന്ന ചരിത്ര ദര്‍ശനം , വൈരുദ്ധ്യാധിഷ്ഠിതവും ചരിത്ര പരവുമായ ഭൗതികവാദമാണു.മത ഗ്രന്ഥങളെ പറ്റി പറയുന്നപോലെ എല്ലാ കാലങളിലേയ്ക്കുമായി എഴുതപ്പെട്ട കുറെ സൂക്തങളുടെ സമാഹാരമല്ല മാര്‍ക്സിയന്‍ ദര്‍ശനം.നാളിതുവരെ ഒരു ബദലും മുന്നോട്ടു വയക്കപ്പെട്ടിട്ടില്ലാത്ത അത്, ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ശരിയും ശാസ്ത്രീയവുമായ ഒരുപാധിയാണു. മതം ഉള്‍പ്പെടെയുള്ള സാമൂഹ്യ സ്ഥാപനങള്‍ സ്ഥലകാല ബദ്ധമായി എങിനെ രൂപം പൂണ്ടു വന്നു എന്നതിനെ സംബന്ധിച്ചും ദൈവ വിശ്വാസമുള്‍പ്പെടെയുള്ള കാര്യങള്‍ പ്രബഞ്ചവും മനുഷ്യനും തമ്മില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങളുടെയും സംഘര്‍ഷങളുടെയും ഇടയില്‍ മനുഷ്യമനസ്സിനു എങിനെ താങായി വര്‍ത്തിക്കുന്നു എന്നും, ഒപ്പം തന്നെ യാത്ഥാ ര്‍ത്ഥ്യങള്‍ക്കു പിന്നിലെ മൂര്‍ത്തമായ കാരണങള്‍ കണ്ടെത്തുന്നതില്‍ നിന്നും മത ദൈവ വിശ്വാസങള്‍ എങിനെ മനുഷ്യനെ (മയക്കിക്കിടത്തി) പിന്തിരിപ്പിക്കുന്നു എന്നും മാര്‍ക്സിസ്റ്റു ദര്‍ശനം പഠിപ്പിക്കുന്നു.മാര്‍ക്സിയന്‍ ചരിത്ര വീക്ഷണത്തിന്റെ ബാല പാഠങളെങ്കിലും പഠിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദൈവം എന്നത് മനുഷ്യന്‍ സൃഷ്ടിച്ച, പ്രബഞ്ച പ്രതിഭാസങളുമായി മുഖാമുഖം നില്‍ക്കേണ്ടി വരുന്ന സാമാന്യ മനുഷ്യന്റെ അതിജീവനത്തിനുള്ള ഒരു താങാണു.അതു കൊണ്ടു തന്നെ വിശ്വാസപരമായി ദൈവം എന്നത് മിത്ഥ്യയാണു എന്നു തിരിച്ചറിയുമ്പോഴും, വിശ്വാസത്തിന്റെ ചരിത്ര പരവും മനശ്ശാസ്ത്ര പരവുമായ കാരണങള്‍ തിരിച്ചറിയുന്നവര്‍ എന്ന നിലയില്‍ സാമാന്യ ജനങളുടെ ദൈവ വിശ്വാസത്തെ ബഹുമാനിക്കാനും വിശ്വാസത്തിനു കാരണമാവുന്ന ചരിത്ര യാഥാര്‍ത്ഥ്യങള്‍ നിന്‍ലനില്‍ക്കുന്നിടത്തോളം ദൈവ വിശ്വാസവും നിലനില്‍ക്കുമെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും ഒരു മാര്‍ക്സിസ്റ്റിനു കഴിയുന്നു.ഇവിടെയാണു അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തെപ്പോലുള്ള ഒട്ടനവധി "മാര്‍ക്സിസ്റ്റുകളും" എത്രത്തോളം മാര്‍ക്സിസ്റ്റുകളാണ്‍ എന്ന ചോദ്യം ഉയരുന്നത്.സി.പി.എമ്മിനകത്തെ അംഗത്വത്തിന്റെയും ഭരണ വര്‍ഗ്ഗ പാര്‍ട്ടി എന്ന നിലയില്‍ ലഭ്യമാകുന്ന പാര്‍ലമെന്ററി അധികാരത്തിന്റെ ഉന്നത സ്ഥാനമാനങള്‍ കയ്യാളുന്നതിന്റെയും ബലത്തില്‍ സ്വയം മാര്‍ക്സിസ്റ്റായി അവതരിപ്പിക്കുകയും എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ പ്രതിലോമ വ്യവസ്ഥയുടെ ജീര്‍ണ്ണതകളും മത ദൈവ വിശ്വാനങളുടെ മാര്‍ക്സിസ്റ്റു വിരുദ്ധ ആശയങള്‍ പു:നരുല്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പിന്തിരിപ്പന്‍ ഭൂരിപക്ഷത്തിന്റെ കൈയ്യിലാണു ഇന്നു സി.പി.എം അകപ്പെട്ടിട്ടുള്ളത്.പാര്‍ട്ടി അംഗത്വത്തില്‍ എത്തുന്ന ഒരു കാഡറിനെ മാര്‍ക്സിസത്തിന്റെ ബാലപാഠമെങ്കിലും പഠിപ്പിക്കാനോ അതു വഴി മാര്‍ക്സിയന്‍ ചരിത്ര ബോധത്തിലേക്ക് ഉയര്‍ത്തിയെടുക്കാനോ ഉള്ള ശ്രമങളൊന്നും ഇന്നു സി.പി.എമ്മിനകത്ത് നടക്കുന്നില്ല.പകരം എങിനെ വാഴുന്നോരെ വാഴ്ത്താമെന്നും അതു വഴി ബൂര്‍ഷ്വാ ഭരണാധികാരത്തിന്റെ പങ്കു പരമാവധി പറ്റി ജീവിതത്തെ കൊഴുപ്പിക്കാമെന്നുമാണു പുതിയ കാഡര്‍മാര്‍ വര്‍ത്തമാന നേതൃത്വത്തെ നോക്കി പഠിക്കുന്നത്.ഒരു സാധാരണ പാര്‍ട്ടി അംഗത്തിനുണ്ടായിരിക്കേണ്ട മാര്‍ക്സിസ്റ്റ് ബോധം പോലും തനിക്കില്ലെന്നും, ഇ.പി.ജയരാജനും പരിപ്പു വടയും തമ്മിലുള്ള ബന്ധം മാത്രമേ മാര്‍ക്സിസവും താനും തമ്മിലുള്ളൂ എന്നും, താന്‍ ഒരു മാര്‍ക്സിസ്റ്റേ അല്ല എന്നും തന്റെ നടപടിയിലൂടെ അബ്ദുള്ളക്കുട്ടി തെളിയിച്ചിരിക്കുന്നു.ഒപ്പം കുറച്ചു നാളുകള്‍ക്കു മുമ്പ്, എന്ത് കാരണത്തിന്റെ പേരിലായാലും സി.പി.എം ജില്ലാ നേതൃത്വം കൈക്കൊണ്ട തരം താഴ്ത്തല്‍ നടപടിയെ ഈ 'മത പ്രകടനങള്‍' സാധൂകരിക്കുകയും ചെയ്തിരിക്കുന്നു.വെറുമൊരു എസ്.എഫ്.ഐ ക്കാരനില്‍ നിന്നും 'നാലാളറിയുന്ന' അല്‍ഭുതക്കുട്ടിയായി താന്‍ മാറിയതു സി.പി.എമ്മിന്റെ സംഘടിത ശേഷിയുടെ പിന്‍ബലം കൊണ്ടാണെന്ന കാര്യം പോലും പത്തു വര്‍ഷത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂടെ കൈവന്ന സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ അല്‍ഭുതക്കുട്ടി മറന്നു പോയെങ്കില്‍, എന്തു തരം വര്‍ഗ്ഗ ബോധമാണു, രാഷ്ട്രീയ ബോധമാണു സി.പി.എമ്മിലൂടെ ഒരാള്‍ക്കു ഈ കാലത്ത്‍ കൈവരുന്നത് എന്നു മനസ്സിലാക്കുന്നത് രസകരം തന്നെ!!!.മാര്‍ക്സിസത്തിന്റെ കുപ്പായത്തിനകത്ത് മറ്റെന്തൊക്കെയോ താല്പര്യങളുടെ ചെന്നായയാണു ആര്‍ത്തി പൂണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം സി.പി.എമ്മിനകത്തെ ഇനിയും അന്യം നിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകളെങ്കിലും എത്രയും വേഗം മനസ്സിലാക്കിയാല്‍ നന്ന്.‍

14 comments:

Unknown said...

സി.പി.എമ്മിനകത്തെ അംഗത്വത്തിന്റെയും ഭരണ വര്‍ഗ്ഗ പാര്‍ട്ടി എന്ന നിലയില്‍ ലഭ്യമാകുന്ന പാര്‍ലമെന്ററി അധികാരത്തിന്റെ ഉന്നത സ്ഥാനമാനങള്‍ കയ്യാളുന്നതിന്റെയും ബലത്തില്‍ സ്വയം മാര്‍ക്സിസ്റ്റായി അവതരിപ്പിക്കുകയും എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ പ്രതിലോമ വ്യവസ്ഥയുടെ ജീര്‍ണ്ണതകളും മത ദൈവ വിശ്വാനങളുടെ മാര്‍ക്സിസ്റ്റു വിരുദ്ധ ആശയങള്‍ പു:നരുല്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പിന്തിരിപ്പന്‍ ഭൂരിപക്ഷത്തിന്റെ കൈയ്യിലാണു ഇന്നു സി.പി.എം അകപ്പെട്ടിട്ടുള്ളത്.

ഏറ്റവും ശരിയായ വിശകലനമാണിത് . മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരില്‍ ഇന്ന് മാര്‍ക്സിസ്റ്റ്കാരുണ്ടോ എന്നറിയില്ല . മാര്‍ക്സിസ്റ്റ്കാരന്‍ എന്നാല്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെയും പ്രകൃതിയെയും കാണാനും വിലയിരുത്താനും കഴിയത്തക്ക വിധം ബോധതലം വികസിതമായവന്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത് . മാര്‍ക്സിസവും മാര്‍ക്സിസ്റ്റുകാരനും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഇന്നുള്ളൂ എന്ന് പറയാന്‍ എനിക്ക് മടിയില്ല .

മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിക്കാന്‍ ,മുസ്ലീം വോട്ട് ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി സി.പി.എമ്മിന് വേണമായിരുന്നു . അത് മാത്രമേ അബ്ദുല്ലക്കുട്ടിയും സി.പി.എമ്മും തമ്മിലുണ്ടായിരുന്നുള്ളൂ . ലോട്ടറി അടിച്ച പോലെ എം.പി.സ്ഥാനം നല്‍കുന്ന ആനുകൂല്യങ്ങള്‍ അബ്ദുല്ലക്കുട്ടി വേണ്ടുവോളം ആസ്വദിക്കുകയും ചെയ്യുന്നു . കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലവും അബ്ദുള്ളക്കുട്ടിയും തമ്മിലും അത്രയെ ബന്ധമുള്ളൂ.

ഒരു ബിസിനസ്സ് സ്ഥാപനമായി മാറിയ സി.പി.എമ്മിന് തികച്ചും പ്രതിലോമകരമായ പങ്ക് മാത്രമേ ഇനി കേരള സമൂഹത്തില്‍ വഹിക്കാന്‍ കഴിയൂ . ജനാധിപത്യത്തിന്റെ ദൌര്‍ബ്ബല്യങ്ങളും അവസരങ്ങളും മുതലെടുത്ത് കൊഴുക്കുന്ന ആ പാര്‍ട്ടിക്ക് സമീപഭാവിയിലൊന്നും ഒരു തകര്‍ച്ച സംഭവിക്കാനും പോകുന്നില്ല .

മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസംഹിതയ്ക്ക് ഇനി പ്രസക്തിയില്ല . കാരണം മനുഷ്യമനസ്സ് ഒരു സമത്വസമൂഹനിര്‍മ്മിതിയ്ക്ക് അനുയോജ്യമല്ല . അത് കൊണ്ട് ചൂഷണം അനിവാര്യമായ സാമൂഹ്യനിയമമായി എന്നും നിലനില്‍ക്കും . പക്ഷെ മാര്‍ക്സിയന്‍ ഭൌതിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രപഞ്ചവീക്ഷണം നമുക്കാവശ്യമായിരുന്നു . ചിന്തിക്കുന്നവര്‍ സ്വമേധയാ അവിടെ എത്താനേ ഇനി വഴിയുള്ളൂ . ഔദ്യോഗികകമ്മ്യൂണിസ്റ്റുകള്‍ ആ ദര്‍ശനം ആരെയും മനസ്സിലാക്കിക്കൊടുക്കുകയില്ല .

മനുഷ്യന്‍ വിശ്വസിക്കുന്ന പോലെയോ , പ്രചരിപ്പിക്കുന്ന പോലെയോ ഒരു ദൈവം എവിടെയുമില്ലെന്ന് അല്പമെങ്കിലും മുന്‍‌വിധിയില്ലാതെ ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാവും . എന്നാല്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുള്ള ധൈര്യം മിക്കവര്‍ക്കും ഉണ്ടാകില്ല . ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്ന് മാത്രമാണ് വിശ്വാസമെങ്കില്‍ ആ വിശ്വാസം നിരുപദ്രവവും നിര്‍ദ്ദോഷവുമായിരുന്നു .

എന്നാല്‍ ഒരു മനോവിഭ്രാന്തിയായി ഇന്ന് ദൈവവിശ്വാസം മാറിയിരിക്കുന്നു . ആ വിശ്വാസം ഇന്ന് മനസ്സിന് സമാധാനം അല്ല ഭക്തര്‍ക്ക് നല്‍കുന്നത് . ഏത് അമ്പലത്തിലാണ് , പള്ളിയിലാണ് തന്റെ ദുരാഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിച്ചു നല്‍കാന്‍ കഴിവും പ്രാപ്തിയുള്ള ദൈവം ഉള്ളത് എന്ന് ആര്‍ത്തി പിടിച്ച് അലയുന്ന ഭക്തരെയാണ് ഇന്ന് സര്‍വ്വത്ര കാണാന്‍ കഴിയുന്നത് . അത് കൊണ്ടാണ്, ആള്‍ക്കൂട്ടത്തില്‍ പെട്ട് ചവിട്ടിയരക്കപെട്ട് ഭക്തര്‍ കൂട്ടമരണത്തിനിരയാകുന്നത് .

സാമൂഹ്യജീവിതം ജീര്‍ണ്ണതകള്‍ക്കടിമപ്പെട്ട് കൂടുതല്‍ ദുസ്സഹമായി വരികയാണ് ഇന്ന് . ഇതില്‍ നിന്ന് മോചനം ലഭിക്കാനുതകുന്ന തരത്തില്‍ സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പ്രത്യശാസ്ത്രങ്ങളോ സംഘടനകളോ ഇനി ഉടലെടുക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ കഴിയാത്ത ഒരു സന്ദിഗ്ദ്ധാവസ്ഥയിലാണ് നമ്മള്‍ .

ആശംസകളോടെ ,

അന്യന്‍ said...

അബ്ദുള്ളക്കുട്ടി എന്നൊരാളുടെ പതനത്തിന് കാരണമന്വേഷിച്ച് വല്ലാതെ അലയേണ്ടതില്ല. അതിന് സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പതിവു സിപിഎം വിരുദ്ധ വിശകലനത്തിന്റെ സഹായവും ആവശ്യം വരുന്നില്ല.

(ഇടയ്ക്കു പറയട്ടെ, തന്റെ സ്വന്തം ബ്ളോഗില്‍ എതിരായി വരുന്ന കമന്റുകള്‍ സുന്ദരമായി തിരസ്കരിക്കുകയും തന്നെപ്പൊക്കികളെയോ ദുര്‍ബല വാദക്കാരെയോ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കലാകാരനാണ് സുകുമാരന്‍. അനുഭവം സാക്ഷി.)

അബ്ദുള്ളക്കുട്ടി ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള കേഡര്‍ എന്ന നിലയില്‍ സിപിഎമ്മില്‍ നല്ല പ്രോത്സാഹനം കിട്ടിയ കുട്ടിയാണ്. പിന്നെ, മികച്ച ഇലക്ഷനിയര്‍ എന്ന ആനുകൂല്യവും കിട്ടി. 1951ല്‍ എകെജിയെ ജയിപ്പിച്ച കണ്ണൂരില്‍ 1984മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ തേരോട്ടമായിരുന്നു.

തുടര്‍ച്ചയായി നാലുവട്ടം ജയിച്ച മുല്ലപ്പള്ളി അഞ്ചാംവട്ടവും അപരാജിത പരിവേഷവുമായി മത്സരത്തിനിറങ്ങിയപ്പോള്‍ 1998ല്‍ എസി ഷണ്‍മുഖദാസിനെ നിര്‍ത്തി എല്‍ഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. അന്ന് മുല്ലപ്പള്ളി പരാജയത്തിന്റെ അടുത്തോളമെത്തി. അദ്ദേഹത്തിന് 3,80,465 വോട്ടുകിട്ടിയപ്പോള്‍ തൊട്ടുപിന്നിലെത്തിയ ഷണ്‍മുഖദാസ് 3,78,285 വോട്ടുനേടി.

കണ്ണൂര്‍ മണഡലത്തില്‍ കോണഗ്രസിന്റെ കുത്തക തകര്‍ക്കാം എന്ന ആത്മവിശ്വാസമാണ് അതോടെ സിപിഎമ്മിന് കിട്ടിയത്.
അങ്ങനെയാണ്, 99ലെ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ മതസരിപ്പിച്ചത്. വിദ്യാര്‍ത്ഥി നേതാവായ അബ്ദുള്ളക്കുട്ടി അന്ന് വളപട്ടണം ഡിവിഷനില്‍ നിന്നുള്ള ജില്ലാ കൌണ്‍സില്‍ മെമ്പറുമായിരുന്നു.

യുഡിഎഫിന് നല്ല സ്വാധീനമുള്ള ആ ഡിവിഷനില്‍നിന്ന് വിജയിച്ച ചെറുപ്പക്കാരന്‍ എന്ന നിലയിലുള്ള പരിഗണനയും ലോക്സഭാ സ്ഥാനാര്‍ത്ഥിത്വത്തിന് ഘടകമായി.

പാര്‍ലമെണ്ടറി സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സ്വാഭാവികമായും വിജയ സാധ്യതയ്ക്ക് മുഖ്യ പരിഗണന നല്‍കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. അബ്ദുള്ളക്കുട്ടി ഒരു 'ബെറ്റ്' ആയിരുന്നു.

കണ്ണൂര്‍ എസ്എന്‍കോളേജില്‍ കെഎസ്യുവിന്റെ നെടുങ്കോട്ട തകര്‍ത്ത് വിജയം നേടിയ അബ്ദുള്ളക്ക്, 'ബെറ്റ്' ആകാനുള്ള ഇമേജ് വന്നത് മതത്തിന്റെ ചെലവിലല്ല, അയാളുടെ രാഷ്ട്രീയവും അപ്രോച്ചും ഫിസിക്കും വൊക്കാബുലറിയും എല്ലാം ചേര്‍ന്നതിനാലായിരുന്നു. അതുകൊണ്ടുതന്നെ, എതിരാളിയെ പ്രചാരണ രംഗത്ത് നിഷ്പ്രഭനാക്കുന്ന പുതുമുഖത്തെ അവതരിപ്പിച്ച് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു സിപിഎം എന്നുപറയാം.

എകെജി ആദ്യമായി പാര്‍ലമെന്റില്‍ പോകുമ്പോള്‍ ആശങ്കപ്പെട്ടത്, അവിടത്തെ സുഖ സൌകര്യങ്ങള്‍ കമ്മ്യൂണിസ്റ്റിനെ ദുഷിപ്പിക്കുമോ എന്നാണ്. ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അപായപ്പെടുന്ന രംഗമാണത്.

കണ്ണൂര്‍ പോലൊരു സ്ഥലത്ത് പാര്‍ടിക്കതീതനായി പാര്‍ട്ടി അംഗത്വമുള്ള ആര്‍ക്കും നില്‍ക്കാനാവില്ല. പക്വതയില്ലായ്മയും വിവരക്കേടും പൊറുക്കപ്പെടുകയുമില്ല. അബ്ദുള്ളക്കെതിരെ പലവട്ടം പാര്‍ട്ടി നടപടികള്‍ വന്ന വാര്‍ത്തകള്‍ അതിന്റെ ഭാഗമായി വേണം കാണാന്‍.

കമ്മ്യൂണിസ്റ്റുകാരന്റെ വിശ്വാസവും വിചാരവുമല്ല കഴിഞ്ഞ ദിവസം 'മാധ്യമ'ത്തിലൂടെ അബ്ദുള്ളയുടേതായി പുറത്തുവന്നത്. അതിനുമുമ്പത്തെ ഉംറ വാര്‍ത്ത, ബന്ദുവിവാദം, നാഡീജ്യോതിഷം എന്നിവയും സമാനതകളുള്ളതുതന്നെ. സാധാരണ നിലയില്‍ സിപിഎമ്മിന്റെ ഒരംഗവും ചെയ്യാനോ പറയാനോ സാധ്യതയില്ലാത്ത കാര്യങ്ങള്‍ അബ്ദുള്ള ചെയ്യുന്നു; പറയുന്നു.

ഒരു വിളിച്ചു പറയലിന്റെ, വഴിയില്‍ വെറുതേ പോകുന്നവനെ നിര്‍ബന്ധിപ്പിച്ച് വിളിച്ചുവരുത്തി പ്രകോപിപ്പിച്ച് തല്ലുവാങ്ങിക്കുന്ന ഹാസ്യതാരം ബൈജുവിന്റെ ശൈലിയാണ് കാണുന്നത്. സിപിഎമ്മിനെ നിര്‍ബന്ധിപ്പിച്ച് നടപടിയെടുപ്പിക്കാനുള്ള ശ്രമം!


സിപിഎമ്മില്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടുതവണ മത്സരിക്കാനേ അനുവാദമുള്ളൂ. പിന്നെയും മത്സരിക്കണമെങ്കില്‍ അനിവാര്യ സാഹചര്യമുണ്ടാകണം. കണ്ണൂരില്‍ പ്രത്യക്ഷത്തില്‍ അത്തരം അനിവാര്യതയൊന്നും കാണുന്നില്ല. അപ്പോള്‍, വരുന്ന തെരഞ്ഞെടുപ്പില്‍ അബ്ദുളളയാകില്ല സ്ഥാനാര്‍ത്ഥി. പിന്നെ മുന്നിലുള്ള വഴിയെന്ത്? അതിനുള്ള ഉത്തരമാണ് ഈ പ്രകോപനങ്ങള്‍.

ഉറയൂരാനുള്ള പാമ്പിന്റെ വെപ്രാളം.

മുഖം ഒരു പഠിച്ച ബിസിനസുകാരന്റെയോ മതത്തെ എങ്ങനെ വില്‍ക്കാമെന്നറിയുന്ന സൂത്രശാലിയുടെയോ?

സിപിഎമ്മുകാരില്‍ വിശ്വാസികളുണ്ട്. വിപ്ളവ ബഹുജന പാര്‍ട്ടിയെന്ന നിലയില്‍ അത് സംഭവിക്കുന്നു. എന്നാല്‍ പത്രക്കാരെ വിളിച്ചുകൂട്ടി ഈദ് ഗാഹില്‍ കുഞ്ഞുകുട്ടി കുടുംബസമേതം പോകുന്ന മറ്റേത് സിപിഎമ്മുകാരനെ കാണാനാകും. ഇത് സിപിഎമ്മിനെതിരായ പരിപാടിയായി തോന്നുന്നു.

വിശ്വാസം മനുഷ്യന്റെ സ്വകാര്യതയാണ്. അബ്ദുള്ളയ്ക്ക് വിശ്വാസിയായേ തീരൂ എന്നുണ്ടെങ്കില്‍ അത് തേടിച്ചെന്നു വിലക്കാന്‍ ഇവിടെ ആരിരിക്കുന്നു?

സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ളവര്‍ക്ക് ഇരയെറിഞ്ഞുകൊടുത്തിരിക്കുകയാണിവിടെ. സിപിഎമ്മില്‍ നിന്ന് പുറത്തുപോയ കുഞ്ഞനന്തന്‍ നായര്‍പോലും ന്യായീകരിച്ചിട്ടില്ല ഈ പരിപാടിയെ. കമ്മ്യൂണിസ്റ്റുകാര്‍ പക്വതയും വിവേകവുമുള്ളവരായിരിക്കും. രണ്ടുമില്ലാത്തവര്‍ക്കും വേഷപ്രച്ഛഹ്നരായി ചിലപ്പോള്‍ പാര്‍ട്ടിക്കത്ത് നുഴഞ്ഞുകയറാന്‍ പറ്റിയേക്കും-പക്ഷേ എല്ലാക്കാലവും തുടരാനാവില്ല. അത്തരം പരു പെട്ടെന്നുതന്നെ പൊട്ടിയൊലിക്കും.

ഇതുപോലെ.
സിപിഎമ്മിനെന്നല്ല, ബൂര്‍ഷ്വാ പാര്‍ട്ടിയായ കോണ്‍ഗ്രസിനോ മുസലിം ലീഗിനോ താങ്ങാന്‍ കഴിയാത്ത സമീപനങ്ങളും വ്യക്തിത്വങ്ങളും പലപ്പോഴുമുണ്ടാകും. അത്തരം സാഹചര്യങ്ങളിലാണ് സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ ഉത്തരേന്ത്യന്‍ ചരക്കുകള്‍ക്ക് കേരളത്തില്‍ പ്രസക്തി വരുന്നത്. ഇത് ആ വഴിക്ക് പോകാനാണ് സാധ്യത.

ജിവി/JiVi said...

കുറച്ചുകാലം മുമ്പുവരെ(അതോ ഇപ്പൊഴുമോ?) CPMലെ പ്രത്യയശാസ്ത്ര ജീര്‍ണതകള്‍ക്കെതിരെ പൊരുതുന്ന അച്യുതാനന്ദന്‍ പക്ഷം എന്ന ന്യൂനപക്ഷത്തിന്റെ ആളായിരുന്നു അബ്ദുള്ളക്കുട്ടി. പാര്‍ട്ടിയിലെ അനുയായികളെയൊ അണികളെയൊ അംഗങ്ങളെയോ ദൈവ-മത വിശ്വാസങ്ങളില്‍ നിന്നും പാര്‍ട്ടി വിലക്കുന്നില്ല എന്നാണറിവ്. അതേസമയം പാര്‍ട്ടിയുടെ നേതൃനിരയില്‍ മുകളിലോട്ട് പോകണമെങ്കില്‍ ഇത്തരം പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ തടസ്സമാവുകയും ചെയ്യും. അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പാര്‍ട്ടി നടപടികള്‍ ഈ നിലയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതല്ലേ?

അബ്ദുള്ളക്കുട്ടിയെ എം പിയാക്കേണ്ടിവന്നത് പാര്‍ട്ടിയുടെ ഒരു ഗതികേടായിരുന്നു. അതുകൊണ്ട് പൊതുസമൂഹത്തിന് എന്ത് ദോഷമാണ് ഉണ്ടായിട്ടുള്ളത്? സുകുമാരന്‍ സാറിനെപ്പോലുള്ളവരുടെ പാര്‍ട്ടിവിരുദ്ധ വായാടിത്തം ഒരല്‍പ്പം കൂടി സഹിക്കേണ്ടിവരുന്നു എന്നതല്ലാതെ.

Anonymous said...

Thanks Anyan.

കിരണ്‍ തോമസ് തോമ്പില്‍ said...

ജീവി

അബ്ദുള്ളക്കുട്ടി വി.എസ്‌ പക്ഷമാണ്‌ എന്നത്‌ മാധ്യമങ്ങളുടെ വ്യാഖ്യാന കസര്‍ത്ത്‌ മാത്രമാകാനേ തരമുള്ളൂ. കാരണം CPM ന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം അബ്ദുള്ളക്കുട്റ്റിക്കെതിരെ നടപടി എടുത്തപ്പോള്‍ പിണറായി പക്ഷത്തല്ലാത്തവര്‍ വി.എസ്‌ പക്ഷം എന്ന ലേബലില്‍ വി.എസ്‌ പക്ഷമായ ആളാണ്‌ അബ്ദുള്ളക്കുട്ടി. MP ആയതിന്‌ ശേഷം ജീവിത രീതിയിലും സ്വഭാവത്തിലും വന്ന മാറ്റംകൊണ്ടാണ്‌ അച്ചടക്ക നടപടി ഉണ്ടായത്‌. അല്ലാതെ ആദര്‍ശത്തിന്‌ വേണ്ടി കരഞ്ഞിട്ടൊന്നുമല്ല അച്ചടക്ക നടപടി ഉണ്ടായത്‌. പിണറായി പക്ഷത്തിന്റെ കോട്ടയില്‍ അവര്‍ക്ക്‌ അനഭിമതന്‍ എന്നതില്‍ കവിഞ്ഞ്‌ ഒരു മാര്‍ക്കറ്റുമില്ലാത്ത അബ്ദുള്ളക്കുട്ടിയേ വി.എസ്‌ പോലും തന്റെ പക്ഷമായി കരുതുന്നുണ്ടാവില്ല

കിരണ്‍ തോമസ് തോമ്പില്‍ said...

പിന്നെ ഒരു കാര്യം കൂടി അബ്ദുള്ളക്കുട്ടിയേ മത്സരിപ്പിച്ചില്ലാ എങ്കില്‍ പഴയ കണ്ണൂര്‍ മണ്ഡലത്തിലെ വിജയ സാധ്യത ഇല്ലാതാകാന്‍ കാരണമായേനേ എന്നാല്‍ പുതിയ കണ്‍നൂര്‍ മണ്ഡലം CPM ന്‌ കൂടുതല്‍ സാധ്യത നല്‍കുന്നതാണ്‌. പാര്‍ട്ടി നേതൃത്വത്തിന്‌ അനഭിമതനായ തനിക്ക്‌ സീറ്റ്‌ ലഭിക്കില്ലാ എന്ന് അബ്ദുള്ളക്കുട്ടിക്കറിയാം MP ആയതുകൊണ്ടാണ്‌ പാര്‍ട്ടി എന്നൊക്കെപ്പറഞ്ഞ്‌ നടക്കാന്‍ തന്നെ പറ്റുന്നത്‌ അതില്ലായിരുന്നു എങ്കില്‍ പാര്‍ട്ടിക്ക്‌ പുറത്ത്‌ പോകുന്നതാണ്‌ നല്ലത്‌. അതിനുള്ള വഴികള്‍ തേടുന്നു. അതിന്‌ VS ലൈനില്‍ വിവാദമുണ്ടാക്കി നോക്കുകയാണ്‌ അബ്ദുള്ളക്കുട്ടി

ബിനോയ്//HariNav said...

അബ്ദുല്ലക്കുട്ടിയുടെ സമീപകാലചെയ്തികള്‍ മാര്‍ക്സിസത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണ്. അത് മറ്റാരേക്കാളും നന്നായി അബ്ദുല്ലക്കുട്ടിക്കുതന്നെ അറിയുകയും ചെയ്യാം. CPM നുളളില്‍്നിന്നുകൊണ്ട് ദൈവം + മാര്‍ക്സ് = വിപ്ലവം എന്നൊരു ഫോര്‍മുല പ്രാവര്‍്ത്തികമാക്കിക്കൊണ്ട് തൊഴിലാളിവര്ഗസര്‍്വാധിപത്യം സാധ്യമാക്കാം എന്നൊരു സ്വപ്നം ഈ അട്ഭുതക്കുട്ടിക്കുണ്‍്ടെന്നു നമ്മള്‍ വിശ്വസിച്ചുകൊളളണം. ഇതു രോഗം വേറെയാണ്. ഈ പാമ്പിനെയെടുത്ത് കോ... വെയ്ക്ക്കാന്‍ തീവ്ര ഇടതിനും കഴിയില്ല. വേറെയെന്തോ നിരീച്ചിട്ടുണ്ട് കള്ളന്‍.

Anonymous said...

പ്രിയപ്പെട്ടവരേ,
ഇതൊരു പാഠമാവട്ടെ.... അബ്ദുല്ലക്കുട്ടിമാരെ വാര്‍തെടൂക്കാന്‍‌ പെടാപ്പാടു പെടുന്ന പിണരായിമാര്‍ക്ക്.............

Rajeeve Chelanat said...

മതവിശ്വാസ കാര്യങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നയങ്ങളുണ്ടെങ്കിലും, ആ നയങ്ങളെ തങ്ങളുടെ രാഷ്ടീയത്തിന്റെ പ്രത്യയശാസ്ത്ര അനുബന്ധമാക്കി ഉറപ്പിക്കുന്നതിലോ നിലനിര്‍ത്തുന്നതില്ലോ ഒരു തത്ത്വദീക്ഷയും പാര്‍ട്ടി പുലര്‍ത്തുന്നില്ല എന്നതുകൊണ്ടാണ് ഇത്തരം വിഷമവൃത്തങ്ങളില്‍ ഇടക്കിടക്ക് ചെന്നു പെടേണ്ടിവരുന്നത്. അബ്ദുള്ളക്കുട്ടിയെയും കൊടിയേരിയെയും പോലെയുള്ള ‘സഖാക്കള്‍’ക്ക് ഇതിന്റെ മര്‍മ്മം നന്നായി അറിയുകയും ചെയ്യാം.

ഈ പോസ്റ്റും, അന്യന്റെയും കിരണിന്റെയും കമന്റുകളും ശ്രദ്ധേയമായി.

അഭിവാദ്യങ്ങളോടെ

പറയാതെ വയ്യ. said...

ഇവിടെ വന്ന് എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായങള്‍ പ്രകടിപ്പിച്ചതിനും എല്ലാവര്‍ക്കും നന്ദി.ഓരോരുത്തര്‍ക്കും തീര്‍ച്ചയായും അവരവരുടെ അഭിപ്രായങളുണ്ടാകും.ശ്രീ.സുകുമാരന്‍ അഞ്ചരക്കണ്‍ടി,അന്യന്‍,രജീവ് ചേലനാട്ട്,കിരണ്‍ തോമസ്,ജീവി,ബിനോയ് എല്ലാവരും പൊതുവെ അബ്ദുള്ളക്കുട്ടിയുടെ നിലപാടുകളോട് വിയോജിക്കുന്നവരാണു.അഭിപ്രായ ഭിന്നതയുള്ളത് സി.പി.എം നിലപാടുകളിലെ വൈരുദ്ധ്യങളില്‍ മാത്രമാണു.രാജീവിനെയും സുകുമാരനെയും കൃത്യമായി വായിക്കുന്ന ഒരാളാണു ഞാന്‍.മറ്റുള്ളവരെ പരിചയം പോര. എസ്.എഫ്.ഐ യുടെ മയ്യില്‍ സമ്മേളനത്തില്‍ - തൊണ്ണൂറിലാണെന്നാണോര്‍മ്മ - ഒരുപാടു സീനിയോറിറ്റിയുള്ള സംസ്ഥാന കമ്മറ്റി അംഗത്വം വരെയുള്ള ജില്ലാ ഭാരവാഹികളെ ആകമാനം ഒഴിവാക്കി ജില്ലാ കമ്മറ്റിയിലെ അംഗങള്‍ മാത്രമായിരുന്ന അബ്ദുള്ളക്കുട്ടിയെയും കെ.വി.സുധീഷിനെയും സെക്രട്ടറി പ്രസിഡണ്ട് മാരായി നിയമിക്കാന്‍ പാര്‍ട്ടി ഫ്രാക്ഷനില്‍ ഇ.പി.ജയരാജന്‍ തന്റെ സ്വത സിദ്ധമായ സ്വേച്ച്ചാധിപത്യ രീതികള്‍ പരീക്ഷിച്ചപ്പോള്‍ എസ്.എഫ്.ഐ ജില്ലാക്കമ്മറ്റിയിലെ പാര്‍ട്ടി അംഗങള്‍ക്കിടയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും സ്വരങള്‍ ഇന്നും എന്റെ കാതിലുണ്ട്.വായന, പഠനം ഒന്നും അബ്ദുള്ളക്കുട്ടി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശീലിച്ചതായി മനസ്സിലാക്കാന്‍ കഴിഞിട്ടില്ല.എന്റെ ചോദ്യം ഇതാണു. എന്തു കൊണ്ട് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമമറ്റിയില്‍ വരെ ഇരുന്ന ഒരു സഖാവിനെ പ്രാധമികമായ മാര്‍ക്സിസ്റ്റ് രാഷ്ട്രീയ ബോധത്തിലേക്കെങ്കിലും ഉയര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയാതെ പോയി? പൊതു സമൂഹത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിച്ചെടുക്കുകയെന്ന ഭാരിച്ച രാഷ്ട്രീയ ധര്‍മ്മം നിര്‍വ്വഹിക്കേണ്ടുന്ന ഒരു പാര്‍ട്ടിക്ക്, സ്വന്തം കേഡര്‍മാരെപ്പോലും രാഷ്ട്രീയവല്‍ക്കരിച്ചെടുക്കാന്‍ കഴിയാതെ പോകുന്നതിന്റെ കാരണം അത്ര സുഖകരമായ ഒന്നല്ല എന്നു പറയാനാണു ഞാന്‍ ശ്രമിച്ചത്.ഒപ്പം അന്യനോടൊരു സംശയം കൂടി ചോദിക്കാനുണ്ട്. 1951 ല്‍ എ.കെ.ജി മല്‍സരിച്ചത് കാസര്‍ഗോഡ് മണ്ടലത്തിലല്ലേ? എന്നാണെന്റെ അറിവ്.ചിലപ്പോള്‍ തെറ്റാവാം.
എല്ലാവര്‍ക്കും ഒരിയ്ക്കല്‍ കൂടി നന്ദി.
.

ജിവി/JiVi said...

അബ്ദുള്ളക്കുട്ടിയെ വി എസ് പക്ഷക്കാരനായി അവതരിപ്പിച്ചിരുന്ന മാധ്യമങ്ങളെ ഉദ്ദേശിച്ചാണ് ഞാന്‍ കമന്റിട്ടത്. കിരണ്‍ എഴുതിയത് വായിച്ചപ്പോള്‍ എന്റെ കമന്റ് ഞാന്‍ പുനര്‍വായന നടത്തി. ഞാന്‍ ഉദ്ദേശിച്ചതല്ല എഴുതിയത് എന്ന് മനസ്സിലായി. കിരണിനു നന്ദി.

അബ്ദുള്ളക്കുട്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയിരുന്ന പ്രതിച്ഛായയും അങ്ങേരുടെ തനിസ്വരൂപവും തമ്മിലുള്ള അന്തരം പാര്‍ട്ടിക്കെതിരെയുള്ള മാധ്യമ അജണ്ടയെ വ്യക്തമാക്കുന്നു.

ചിന്തകന്‍ said...

കിട്ടാത്ത മുന്തിരി പുളിക്കും (:():)

Unknown said...

എന്തു കൊണ്ട് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ വരെ ഇരുന്ന ഒരു സഖാവിനെ പ്രാഥമികമായ മാര്‍ക്സിസ്റ്റ് രാഷ്ട്രീയ ബോധത്തിലേക്കെങ്കിലും ഉയര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയാതെ പോയി?

വളരെ പ്രസക്തമായ ചോദ്യമാണിത് . പക്ഷെ സഖാക്കളെ അത്തരമൊരു ബോധതലത്തിലേക്കുയര്‍ത്താന്‍ മൌലികമായി ചിന്തിക്കുന്ന ആരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണ്ടായിരുന്നത് ? മാര്‍ക്സിയന്‍ രീതിയില്‍ ചിന്തിക്കുന്നവര്‍ എക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുറത്തായിരുന്നു . പിന്നെ എടുത്തു പറയാവുന്ന ഒരു നേതാവ് ഏ.കെ.ജി ആയിരുന്നു . ഇ.എം.എസ്സിന് പകരം അദ്ദേഹമായിരുന്നു പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെട്ട നേതാവ് ആയിരുന്നെങ്കില്‍ ഇന്ന് സി.പി.എം ഈ കോലത്തില്‍ ആകുമായിരുന്നില്ല , പിണറായി ഇന്നത്തെ സ്ഥാനത്ത് എത്തുകയും ചെയ്യുമായിരുന്നില്ല . ഒരു പാര്‍ട്ടി അല്ലെങ്കില്‍ ഒരു സംഘടന എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് , അതിന് പറ്റിയ അണികളും പ്രവര്‍ത്തകരുമാണ് ആ പാര്‍ട്ടിയിലേക്ക് അല്ലെങ്കില്‍ ആ സംഘടനയിലേക്ക് കടന്ന് വരിക . ഇന്ന് കണ്ണൂര്‍ ജില്ലയിലെങ്കിലും , സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടിയവരോ ഭാവിയില്‍ ജോലി കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്നവരോ മാത്രമാണ് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്ഥമാകാന്‍ സാധ്യതയില്ല. എന്നിട്ടും ഇടത് പക്ഷം , വിപ്ലവം തുടങ്ങിയ വലിയ വലിയ വാക്കുകള്‍ ഇക്കൂട്ടര്‍ കുത്തകയാക്കി വെച്ചിരിക്കുകയും ചെയ്യുന്നു.

അബ്ദുള്ളക്കുട്ടി പഠനത്തില്‍ ശരാശരി നിലവാരം പോലും പുലര്‍ത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിയായിരുന്നു എന്ന് അയാളുടെ സഹപാഠി പറയുന്നത് കേട്ടിട്ടുണ്ട് . സീനിയര്‍ നേതാക്കളുടെ കാക്കാ പിടിച്ചിട്ടാണ് ജൂനിയര്‍ നേതാക്കള്‍ വളര്‍ന്നു വരുന്നത് . അല്ലാതെ സൈദ്ധാന്തികമായ അറിവിന്റെയോ മൌലികമായ കഴിവിന്റെയോ അനന്യമായ നേതൃഗുണത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ല.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ നിന്ന് ബഹുദൂരം അകന്നു പോയി എന്നത് യാഥാര്‍ഥ്യമാണ് . ഇന്ന് എന്‍.ജി.ഓ.ക്കളും സഹകരണജീവനക്കാരും മറ്റുദ്യോഗസ്ഥന്മാരും ചേര്‍ന്ന് നടത്തുന്ന സംഘടനയാണത് . സാധാരണക്കാര്‍ ഭൂരിപക്ഷം പേരും സഹകരണ ബാങ്കുകളില്‍ കടക്കാരാണ്. പലിശ അടച്ചു മുതല്‍ പുതുക്കുകയാണ് പതിവ്. പലപ്പോഴും പരോക്ഷമായി ജപ്തി ഭീഷണി കാട്ടിയാണ് ഇന്ന് ആളുകളെ ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും സംഘടിപ്പിക്കുന്നത് . അല്ലാതെ വര്‍ഗ്ഗബോധത്തിന്റെ പേരിലല്ല .
സോവിയറ്റ് യൂനിയന്‍ തകര്‍ന്നത് അവിടത്തെ മുന്‍‌കാല നേതാക്കളുടെ കൈയിലിരുപ്പ് കൊണ്ടാണ്. അടുത്തൊന്നും സംഭവിക്കുകയില്ലെങ്കിലും കേരളത്തില്‍ സി.പി.എം. തകരുകയാണെങ്കില്‍ അതിന് കാരണക്കാര്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി ആയിരിക്കുമെന്ന് , ഇനിയൊരിക്കലും അവര്‍ പരിപ്പ് വടയിലേക്കും കട്ടന്‍ ചായയിലേക്കും മടങ്ങിപ്പോകാന്‍ സാധ്യതയില്ലാത്തത് കൊണ്ട് ഉറപ്പിച്ച് പറയാന്‍ കഴിയും .

വെള്ളരി പ്രാവ് said...

Neruvambram sir,
Very Informative site.Budhi jeevi aaya neruvambram...ningal saudi arabiayil nilkenda aal alla.

Aksharangal kondu ningal ammanam aadunnu. sakthamaaya bhasha...keep it up.
Mrs.Sheeba Ramachandran,
Riyadh.