Friday 19 June 2009

ആരാണാ കോലാട്?

മലയാളത്തിന്റെ സര്‍ഗ്ഗ വിസ്മയം മാധവിക്കുട്ടി ഭൗതികമായി ഇല്ലാതായിട്ട് ഒരു മാസം തികയാറാകുന്നു.ജീവിതവും എഴുത്തും ഒരു പോലെ വിവാദങള്‍ക്കു എറിഞു കൊടുത്ത് മലയാളിയുടെ സാംസ്കാരിക സദാചാര അന്ത:സ്സാര ശൂന്യതകളെ ആവോളം പരിഹസിച്ച അവര്‍, പ്രണയത്തിനും ലൈംഗികതയുടെ സര്‍ഗ്ഗാത്മക അനുഭൂതികള്‍ക്കും മുന്നില്‍ വച്ചു മാറാവുന്ന വെറുമൊരു കറുത്ത തുണിത്തുണ്ട് മാത്രമാണു മതം എന്നും മലയാളിക്കു കാണിച്ചു തന്നു. സര്‍ഗ്ഗാത്മകത ഉച്ച സൂര്യനെപ്പോലെ കത്തി നിന്ന കാലത്തെ അവരുടെ എഴുത്തിനെ പിഴച്ച വഴിയായി വിലയിരുത്തിയവര്‍ വാര്‍ദ്ധക്യത്തിന്‍റെ നരയും ചുളിവും അനാസക്തിയുടെ കറുത്ത തുണികൊണ്ട് പുതച്ചു നടന്ന കാലത്തെ വിശുദ്ധ വഴിയായി കൊണ്ടാടുമ്പോഴും നാലാപ്പാട്ടെ കമല ഉള്ളില്‍ കുടു കുടെ ചിരിച്ചിരിക്കാനേ തരമുള്ളൂ. കേരളീയ സമൂഹത്തില്‍ ആഹ്ലാദത്തിന്റെയും വിദ്വേഷത്തിന്റെയും വ്യത്യസ്ത പ്രതികരണങള്‍ ഉയര്‍ത്തിയ മതം മാറ്റമായിരുന്നു മാധവിക്കുട്ടിയുടേത്. തന്റെ എഴുത്തിലെ സര്‍ഗ്ഗാത്മക ആഴങളെ തല തിരിച്ചു മാത്രം മനസ്സിലാക്കിയ കേരളീയ സമൂഹം ഈ മതം മാറ്റത്തെയും അങിനെ തന്നെയാണു മനസ്സിലാക്കിയത്. മതം പോലുള്ള, തൊട്ടാല്‍ പൊള്ളുകയും ആളിക്കത്തുകയും കല്ലേറും പൂച്ചെണ്ടും ഒരു പോലെ ഏല്ക്കേണ്ടി വരികയും ചെയ്യുന്ന വിഷയത്തില്‍ പോലും തന്റെത സ്വത സിദ്ധവും നിഷ്കപടവുമായ ചങ്കുറപ്പോടെ മതമാറ്റപ്രഖ്യാപനം നടത്തിയ അവര്‍, അടുത്ത നിമിഷം തന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെറ ഇളകുന്ന കടലുമായി കടന്നു വരുന്ന ചുവന്ന ചുണ്ടുള്ള, തൊപ്പി വച്ച സുന്ദര 'കൃഷ്ണനെ' സ്വപനം കാണുകയായിരുന്നു എന്നു പിന്നീടവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.2005 ഫെബ്രുവരി 16 നു അവര്‍ മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ എ.കെ ബിജുരാജുമായി നടത്തിയ അഭിമുഖത്തില്‍ ഇങിനെ പറഞു: "ഞാന്‍ ഞാന്‍ തന്നെയായിരുന്നു കുറെക്കാലം.അപ്പൊ കുറച്ച് പ്രേമമൊക്കെ വന്നു.കുറച്ചു കാലമായി വിധവയായി ജീവിക്കുന്നു.അങിനെയിരിക്കുമ്പോള്‍ സ്നേഹം തരാന്നു ഒരാള്‍ പറഞു.ഞാനുമൊരു പെണ്ണല്ലെ.അയാളെ വിശ്വസിച്ചു.പെണ്ണിനെപ്പോഴും ഒരു രക്ഷകന്‍ വേണം.അയാള്‍ പറഞു മതം മാറാന്‍‌. ഞാന്‍‌ മാറി.പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാവില്ലെ?എങ്കിലും അയാള്‍ ഒരു ഭീരുവായിരുന്നു.ഞാന്‍ കാണിച്ച ധൈര്യം അയാള്‍ കാണിച്ചില്ല.എന്നെപ്പോലെ ധീരയായൊരു പെണ്ണിനു ഒരു ഭീരുവിനെ പ്രേമിക്കാന്‍ കഴിയ്യോ?ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ....." മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും പ്രത്യേകിച്ച് മതം മാറ്റത്തിന്റെ കൂടി വെളിച്ചത്തില്‍ വേണ്ടും വിധത്തിലും അല്ലാതെയും ചര്‍ച്ച ചെയ്യുന്ന ഈ അവസരത്തില്‍, അവര്‍ കോലാടെന്നു വിശേഷിപ്പിച്ച ആ ഭീരുവിനെക്കുറിച്ചു ചര്‍ച്ചചെയ്യാനോ അതാരെന്നു വെളിപ്പെടുത്താനോ അപരന്റെ സ്വകാര്യതകളിലും എന്തിനു കിടപ്പുമുറികളില്പ്പോലും ഒളിക്കാമറകള്‍ വച്ച് രഹസ്യങള്‍ ചോര്‍ത്താന്‍ പാഞു നടക്കുന്ന മാധ്യമപ്പടകള്‍ തായ്യാറാവാത്തതെന്ത്? മലയാള സാഹിത്യത്തിലും ജീവിതത്തിലും വഞ്ചനയുടെ സ്ത്രീ രൂപമായി 'രമണനെ' ചതിച്ച ചന്ദ്രികയെ അടയാളപ്പെടുത്തുന്ന മലയാളിക്ക് മാധവിക്കുട്ടിയോട് വിശ്വാസ വഞ്ചന കാട്ടിയ ഈ 'കോലാടിനെ' അറിയാന്‍ താല്പര്യമില്ലാതെ വരുന്നതിന്റെശ കാരണം അവനെ ഭരിക്കുന്ന ആണ്‍കോയ്മയാണെന്നു വരുമോ? ചതിക്ക് ലിംഗഭേദമുണ്ടോ? ആണായാലും പെണ്ണായാലും ചതി ചതിയല്ലാതാവുമോ? തൊപ്പിയും താടിയും ചുവന്ന ചുണ്ടുമായി കേരളീയ സമൂഹത്തിനു മുന്നില്‍ മാന്യനും ആദരണീയനുമായി വിലസുന്ന ഈ 'കോലാട്' കേരളം കണ്ട എക്കാലത്തെയും സര്‍ഗ്ഗ വിസ്മയത്തോട് ചെയ്ത ചതി ചുമ്മാ വകവച്ചുകൊടുക്കാവുന്നതാണോ? പ്രണയത്തിനു വേണ്ടി ചാവേറാകാനും രക്തസാക്ഷിത്വം വരിക്കാനും ഒരുക്കമായിരുന്നു അവരെന്നറിഞു കൊണ്ടു തന്നെ അവരെ പ്രണയത്തിന്റെ 'ആത്മഹത്യാ മുനമ്പിലേയ്ക്ക്' പ്രലോഭനത്തിന്റെ കറുപ്പു തീറ്റിച്ചു നടത്തിയ ഈ 'മാന്യനു' ആക്ഷേപത്തിന്‍റെയോ പരിഹാസത്തിന്റെയോ ചെറിയൊരു പോറല്‍ പോലുമേല്‍ക്കാതെ കേരളീയ സമൂഹത്തില്‍ വിലസാന്‍ കഴിയുന്നതിന്റെന രഹസ്യം എന്താണു?പ്രണയത്തിന്റെയും ലൈംഗികതയുടെയും ലോകത്ത് പെണ്ണ് ഇരയും പുരുഷന്‍ വേട്ടക്കാരനുമായി കഥകള്‍ ആവര്‍ത്തിയ്ക്കും വിധം ആണ്‍കോയ്മത്തത്തിന്‍റെ അധീശ പരിസരങള്‍ വളര്‍ന്നു പടരുന്ന കേരളീയ വര്‍ത്തമാനത്തില്‍ ‍ മാധവിക്കുട്ടിയുടെ കഥകള്‍ മാത്രമല്ല, അതുപോലെ അവര്‍ ജീവിതം കൊണ്ടും നടത്തിയ പോരാട്ടങളും അതില്‍ അവര്‍ക്കു നേരിടേണ്ടി വന്ന ചതിയും ഒറ്റു കൊടുക്കലുകളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പെണ്ണിനോടും ആണിനോടും ഇരട്ടത്താപ്പിന്റെ ആണും പെണ്ണും കെട്ട നപുംസക നിലപാടുകള്‍ സ്വീകരിക്കുന്ന നമ്മുടെ മാധ്യമലോകം ഇനിയെങ്കിലും വെളിപ്പെടുത്തേണ്ടതുണ്ട്, ആരാണീ 'കോലാടെ'ന്ന്. മാന്യതയുടെ തൊപ്പിയും താടിയും ഉരിഞ് ഇയാളുടെ തനി നിറം മാധവിക്കുട്ടിയെയും അവരുടെ എഴുത്തിനെയും സ്നേഹിക്കുന്നവരുടെ മുന്നില്‍ വെളിപ്പെടുത്തേണ്ടത്, സാഹിത്യ ചരിത്രത്തോട് ചെയ്യുന്ന സാമാന്യമായൊരു നീതി മാത്രമാവും.

Tuesday 14 April 2009

ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ മറവില്‍.

മത സാമുദായികതയെ ഇത്രമേല്‍ പ്രീണിപ്പിച്ച മറ്റൊരു തിരഞെറ്റുപ്പ് കേരള ചരിത്രത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.പരസ്പരം മല്‍സരിച്ചാണു ഇടതു വലതു മുന്നണികള്‍ ഈ തിരഞെടുപ്പില്‍ വര്‍ഗ്ഗീയ സാമുദായിക ശക്തികളെ, പ്രത്യേകിച്ച് മുസ്ലിം വര്‍ഗ്ഗീയ സംഘടനകളെ പങ്കുവച്ചെടുത്തത്.വര്‍ഗ്ഗീയ വിരുദ്ധതയുടെയും മതേതര മാനവികതയുടെയും വാചകമടികള്‍ ഒരു വശത്ത് അരങു തകര്‍ക്കുമ്പോള്‍‍ തന്നെയാണിതു സംഭവിക്കുന്നതെന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വങളുടെ കാപട്യത്തെ ഒരിക്കല്‍ കൂടി വെളിവാക്കുകയാണു.ന്യൂനപക്ഷ രാഷ്ട്രീയവും അതിന്‍റെ സംരക്ഷണവും ഏറ്റെടുക്കുന്നതില്‍ തങളാണു മുന്നിലെന്നു കാണിക്കാന്‍ ഓരോ മുന്നണിയും വെമ്പല്‍ കൂട്ടുകയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ പേരില്‍ സംഘടിച്ച് സമൂഹത്തെ മതപരമായി വിഭജിക്കാനും സാമൂഹ്യ സാംസാകാരിക പുരോഗതിയെ പിറകോട്ടു നടത്താനും ശ്രമിക്കുന്ന ശക്തികളുമായി പോലും ചങാത്തം കൂടുകയും ചെയ്തിരിക്കുന്നു. ഇത്തരം നടപടികള്‍ വഴി ആത്യന്തികമായി സാമൂഹ്യ പുരോഗതിയ്ക്കേല്ക്കുന്ന അപരിഹാര്യമായ പരുക്കുകള്‍ ഇവരെയൊന്നും വ്യാകുലപ്പെടുത്തുന്നില്ലെന്നത് അല്ഭുതാവഹമാണു.പി.ഡി.പി,ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് (എന്‍.ഡി.എഫ്.) എന്നീ സംഘടനകള്‍ തിരഞെടുപ്പു രാഷ്ട്രീയത്തില്‍ ഓരോരോ മുന്നണികള്‍ക്കൊപ്പം നിന്ന് പരോക്ഷവും പ്രത്യക്ഷവുമായി തിരഞെടുപ്പില്‍ ഇടപെടുമ്പോള്‍ ഇന്നലെ വരെ അവരെക്കുറിച്ച് ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങളൊന്നാകെ അതുപോലെ വിഴുങുകയും മത നിരപേക്ഷ കേരളം പുലര്‍‍ത്തിവന്ന അവസാന പ്രതീക്ഷകള്‍ പോലും കെടുത്തിക്കളയും വിധത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മത സാമുദായിക ശക്തികള്‍ക്കു കീഴടങുകയും ചെയ്യുന്ന ദുരന്തക്കാഴ്ചകള്‍ക്കു കേരളം സാക്ഷിയാവുകയാണു.മത നിരപേക്ഷ മുദ്രാവാക്യങളൊ, ഒരു സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ ജനതയെ പൊതുവില്‍ ബാധിക്കുന്ന ജീവല്‍ പ്രശ്നങളോ അല്ല, കേരളത്തില്‍ ഇക്കുറി തിരഞെടുപ്പിലെ ചര്‍‍ച്ചാ വിഷയം. മദ്ധ്യേഷാ രാഷ്ട്രീയം മുതല്‍ മത ആചാര അനുഷ്ഠാന വിഷയങളും മറ്റുമാണു ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതൊന്നും ഇന്ത്യയിലെയോ കേരളത്തിലെയോ സാധാരണക്കാരന്‍റെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെടുന്ന വിഷയങളല്ല.മറിച്ച് സാമുദായിക വൈകാരികതയെ കത്തിച്ചു നിര്‍ത്തി തങളുടെ രഹസ്യ അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന സുതാര്യ സ്വഭാവമില്ലാത്ത ചില സംഘടനകളുടെ പതിവു വിഷയങളാണു. അത്തരം വിഷയങള്‍ ഒരു പൊതു തിരഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയങളാക്കി മാറ്റിയതില്‍ ഇടതു വലതു മുന്നണികളിടെ ഇത്തരം സംഘടനകളോടുള്ള പ്രീണനന നയമാണു കാരണമായത്.മതേതര ജനാധിപത്യ ഇന്ത്യയുടെ പാര്‍ലമെന്‍റിലേയ്ക്ക് മല്‍സരിക്കുന്ന ഒരു മതേതര പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്കു ശരിയായി നിസ്കരിക്കാനറിയില്ലെന്നത് ഒരയോഗ്യതയായി അബ്ദുള്‍നാസര്‍ മദനി ഉന്നയിക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിയ്ക്കാന്‍ നടത്തുന്ന യാത്രയിലാണെന്നത് നിസ്സാരമായി കാണാന്‍ കഴിയുമോ? പിണറായി വിജയനോ സി.പി.എമ്മോ മതേതരത്വത്തിന്‍റെ ഏതളവിലുള്ള കുപ്പായമിടീച്ചാലും മദനിയ്ക്കു മദനിയോളമല്ലാതെ വളരാനാവില്ലെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണീ പ്രസ്താവന.മതേതര ബോധമുള്ള ജനങളെയൊന്നാകെയും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ മതേതര ആശയത്തെ തന്നെയും പരിഹസിക്കും വിധം ആചാരപരമായി പ്രാര്‍ത്ഥിയ്ക്കാനറിയുക എന്നത് ഇന്ത്യന്‍ പാര്‍ലമെന്‍റിലെത്താനുള്ള യോഗ്യതയാണെന്നു, അല്ലെങ്കില്‍, ആചാരപരമായ പ്രാര്‍ത്ഥനയറിയാത്ത ഒരാള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലേയ്ക്കു തിരഞെടുക്കപ്പെടാന്‍ യോഗ്യയോ യോഗ്യനോ അല്ലെന്നു അബ്ദുള്‍ നാസര്‍ മദനി ഇടതു പ്രചാരണ വേദിയില്‍ നിന്നു കൊണ്ടു പറയുമ്പോള്‍ അതു കേരളീയ നവോത്ഥാനവും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ത്ഥാനവും നമ്മുടെ സമൂഹത്തിനു സംഭാവന ചെയ്ത മതനിരപേക്ഷ യുക്തി ചിന്തയ്ക്കുനേരെയുള്ള പരിഹാസം ചൊരിയലാണു. തികച്ചും അനാരോഗ്യകരവും ഒരു പുരോഗമന സമൂഹത്തിനു ഒരിയ്ക്കലും സ്വീകരിക്കാന്‍ പറ്റാത്തതുമായ പലതും‍ എതിര്‍പ്പുകളില്ലാതെ പ്രചരിപ്പിക്കപ്പെടുന്നുണ്ടീ തിരഞെടുപ്പില്‍.മത യാഥാസ്ഥിതിക ശക്തികള്‍ അവരവരുടെ വഴികളില്‍ പണ്ടുമുതലേ പ്രചരിപ്പിച്ചു വരുന്ന കാര്യങള്‍ തന്നെയാണു പലതുമെങ്കിലും അന്നതൊക്കെ മതേതര രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനു വിധേയമായിട്ടുണ്ട്.മതേതര മാനവിക ആശയങള്‍കൊണ്ട് ഇത്തരം പ്രചാരണങളെ പ്രതിരോധിക്കാന്‍ ഇടതു കക്ഷികളെങ്കിലും അന്നൊക്കെ ശക്തമായി നിലകൊണ്ടിട്ടുണ്ട്. എന്നാല്‍ വോട്ടു ബേങ്ക് രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യമായ ഉത്തരവാദിത്തങള്‍ നിര്‍ലജ്ജം മറന്നുകളഞ നമ്മുടെ മതേതര രാഷ്ട്രീയ കക്ഷികള്‍ ഇന്നിത്തരം പിന്തിരിപ്പത്തരങള്‍ക്കു കുടപിടിക്കാന്‍ മല്‍സരിക്കുകയാണു. തസ്ലീമാ നസ്രീനും ഈ തിരഞെടുപ്പില്‍ ഒരു ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. അവര്‍ ചര്‍ച്ചാവിഷയമായി വരുന്നത് എറണാകുളത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടാണു. ആഗോള ഇസ്ലാമിസ്റ്റുകളാല്‍ വേട്ടയാടപ്പെട്ട ഒരു ഇരയോടുള്ള ഐക്യദാര്‍ഡ്ഡ്യമെന്ന നിലയിലോ, അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നവര്‍ പുലര്‍ത്തുന്ന അമാനവിക ആശയങള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്‍റെ രാഷ്ട്രീയം തിരഞെടുപ്പു വേദികളില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതുകൊണ്ടോ അല്ല ഈ ചര്‍ച്ച ഇപ്പോള്‍ മാധ്യമങളിലും തിരഞെടുപ്പു വേദികളിലും നടന്നു വരുന്നത്. പകരം, തസ്ലീമയെ വേട്ടയാടിക്കൊണ്ടി്രിക്കുന്ന ശക്തികളുടെ നിലപാടുകളെ പക്ഷം പിടിച്ചുകൊണ്ടും അവരുടെ വീക്ഷണകോണിലൂടെയുമാണു. ത്സ്ലീമയോടൊപ്പം സൗഹൃദം പങ്കുവയ്ക്കുന്നവരും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചവരും അവര്‍ക്കു സ്വീകരണം നല്‍കിയവരുമൊക്കെ പാപികളും കുറ്റവാളികളുമാണു എന്ന വിധത്തിലാണു ചര്‍ച്ചയുടെ പോക്ക്. ഇത്തരം ചര്‍ച്ചകകളെല്ലാം അങു വകവച്ചു കൊടുത്ത മട്ടിലാണു നമ്മുടെ പ്രഖ്യാപിത മതേതരരെല്ലാം ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം.തസ്ലീമ നസ്റീനും എം.എഫ്.ഹുസൈനും വ്യത്യസ്ത നിറമുള്ള ഒരേ തരം ഭീകരതയുടെ ഇരകളാണെന്നും അവരെ പിന്തുണയ്ക്കുകയും അവര്‍ക്കു സം രക്ഷണം നല്കുകയും ചെയ്യുക എന്നത് മത നിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പ്രാഥമികമായ കടമയാണെന്നും ഉറക്കെ പറയാന്‍ ഒരു പാര്‍ട്ടിയിലും ആളില്ലാത്താ സ്ഥിതി വന്നിരിക്കുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിന്‍റെ മറവില്‍ സംഘടിത മത തീവ്ര യാഥാസ്ഥിതിക ശക്തികള്‍ കേരളീയ പൊതു മണ്ടലം കയ്യടക്കുകയും അധികാര കൊതിമൂത്ത രാഷ്ട്രീയ കക്ഷികള്‍ ഇത്തരം ശക്തികളെ പ്രീണിപ്പിച്ചു നേടാവുന്ന വോട്ടുകളില്‍ കണ്ണു നട്ട് ഇവരുടെ പിന്തിരിപ്പന്‍ തോന്ന്യാസങള്‍ക്കു കുടപിടിക്കുകയും ചെയ്യുക വഴി തിരഞെടുപ്പാനന്തര കേരളം നടന്നടുക്കുന്നത് തികഞ അന്ധകാരത്തിലേക്കാണു.

Monday 2 March 2009

മരുഭൂമികള്‍ ഉണ്ടാവുന്നത്.

മനുഷ്യത്വത്തിന്റെ അവസാനത്തെ ഉറവയും വറ്റിപ്പോവുകയും വരണ്ട മണലിന്റെ കിരുകിരുപ്പുമാത്രം കേള്‍പ്പിക്കുന്ന അമാനവികതയുടെ മരുഭൂമികള്‍ പിറക്കുകയും ചെയ്യുന്ന അധികാര വ്യവസ്ഥയുടെ ചരിത്ര ഭൂമികയിലാണു ആനന്ദ് തന്റെ മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവല്‍ രചിക്കുന്നത്. ഈ കുറിപ്പ് ആ കൃതിയെ അവലംബമാക്കിയുള്ള ഒന്നല്ല. മനുഷ്യര്‍ക്കുള്ളിലും അവര്‍ ജീവിക്കുന്ന സമൂഹത്തിലും വരള്‍ച്ചകളുടെ പലതരം മരുഭൂമികള്‍ ഉദയം ചെയ്യുന്നതിന്‍റെ ആപത്തിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നമ്മുടെ മുഖ്യമന്ത്രി സഖാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പുതിയ പ്രസ്താവനയാണീ കുറിപ്പിനാധാരം. പിണറായി വിജയന്‍ നയിച്ച നവ കേരള യാത്രയ്ക്കിടെ കേരളമാകെ ചര്‍ച്ചചെയ്യുകയും കാറ്റഴിഞ ബലൂണ്‍ പോലെ ആന്‍റി ക്ലൈമാക്സില്‍ ഒടുങുകയും ചെയ്ത വിവാദങളുടെ തുടര്‍ച്ച എന്ന നിലയിലയിലാണീ പ്രസ്താവന പൊതുവെ കൈകാര്യം ചെയ്യപ്പെടുന്നത്. പിണറായി ശംഖുമുഖത്ത് അച്യുതാന്ദനെ ലക്ഷ്യം വച്ച് നടത്തിയ 'ബക്കറ്റില്‍ കോരിയ കടല്‍ വെള്ള' ഉപമയ്ക്കുള്ള മറുപടി എന്ന നിലയില്‍ 'വിഭാഗീയത' യുടെ അമിട്ടുപൊട്ടലായി ഈ പ്രസ്താവനയെ ലളിതവല്‍ക്കരിച്ച് ആഘോഷിക്കുകയാണു നമ്മുടെ മാധ്യമങള്‍.വളരെ ലളിതവും ഉപരിപ്ലവവുമായ വിവാദങള്‍ക്കപ്പുറത്തേയ്ക്ക് വിഷയങളെ ചര്‍ച്ചയ്ക്കെടുക്കുന്നതില്‍ പൊതുവെ തല്പരരല്ല മലയാളികള്‍. മലയാളിയുടെ ഇത്തരം പൈങ്കിളി അഭിരുചികളെ നന്നായി അറിയുന്ന മാധ്യമങള്‍ അവന്‍റെ വിശ്രമവേളകളെ ആനന്ദ ദായകമാക്കാന്‍ ന്യൂസ് അവര്‍ പാക്കേജുകള്‍ പലരൂപങളിലും ഭാവങളിലും വിളമ്പി നല്‍കാറുമുണ്ട്. ഇതിനപ്പുറത്തേയ്ക്ക്, മലയാളി സ്വത്വത്തിന്റെ കാപട്യത്തെ പൊളിച്ചുപണിയാനോ പിടിച്ചുലയ്ക്കാനെങ്കിലുമോ കഴിയുന്ന ചോദ്യങളോ ചര്‍ച്ചകളോ എവിടെനിന്നും ഉന്നയിക്കപ്പെടാറോ അഥവാ ഉന്നയിക്കപ്പെട്ടാല്‍ തന്നെ അത് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടാറോ പതിവില്ല. നമുക്ക് പഥ്യം കേവല ചര്‍ച്ചകള്‍ മാത്രമാണു.ലോക ചരിത്രത്തിലെ വലിയ ദുരന്തങളിലൊന്നാണു സോവിയറ്റ് യൂണിയന്‍റെ പതനം. സോവിയറ്റാനന്തര ലോക ക്രമത്തില്‍ സാമ്രാജ്യത്വം ലോക പോലീസ് വേഷത്തില്‍ നടപ്പിലാക്കിയ തന്നിഷ്ടങള്‍ എന്തെന്തു ദുരന്തങളിലേയ്ക്കാണു വര്‍ത്തമാന ലോകത്തെ കൊണ്‍ടു ചെന്നെത്തിച്ചതെന്നു നാമെ‍ല്ലാം പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ചു തന്നെ അറിയുന്നുണ്ട്.സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയെ തന്നെ വിലയ്ക്കെടുക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കു കഴിഞു എന്നതായിരുന്നു ആ പാര്‍ട്ടിയേയും മഹത്തായ ആ രാജ്യത്തെയും ദയനീയമായ അന്ത്യത്തിലേക്കു നയിച്ചതിന്‍റെ ഒരു കാരണം.സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തെ വറ്റിച്ച് മരുഭൂമിയാക്കിയ അന്നത്തെ അവിടത്തെ പാര്‍ട്ടി നേതൃത്വത്തെ ഇന്നത്തെ കേരളീയ സാഹചര്യങളില്‍ ഉദാഹരിക്കുന്ന തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവു കൂടിയായ ,അച്യുതാന്ദന്‍ യഥാര്‍ത്ഥത്തില്‍ കേരളീയ സമൂഹത്തിനു മുന്നില്‍ വയ്ക്കാന്‍ ശ്രമിയ്ക്കുന്ന അതി ഗൗരവമേറിയ ഒരു വിഷയത്തെ അതിന്‍റെ ആ ഗൗരവത്തോടെ തന്നെ ഏറ്റെടുത്ത് ചര്‍ച്ച ചെയ്യുന്നതിനു പകരം കുറ്റിയില്‍ തളച്ച പശുവിനെ പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ചക്കളത്തിപോരിന്‍റെ പരിസരങളില്‍ വട്ടം‍ കറക്കുകയാണു

നമ്മുടെ മാധ്യമങള്‍.എന്തു തന്നെ കുറവുകളുണ്ടെങ്കിലും കേരളത്തില്‍ ഒരു സിവില്‍ സൊസൈറ്റി (പൊതു സാമൂഹ്യ ഇടം) നില നില്‍ക്കുന്നതിന്‍റെ പ്രധാന കാരണം സി.പി.എം ന്‍റെ സജീവ സാന്നിധ്യമാണു.എന്നാല്‍ കേരളത്തിലെ സി.പി.എം നകത്ത് പിടിമുറുക്കി കഴിഞിരിക്കുന്ന പ്രതിലോമ പ്രവണതകള്‍ നേതൃത്വത്തെ തന്നെ മിക്കവാറും വിഴുങിയിരിക്കുന്ന സാഹചര്യത്തില്‍ ആ പാര്‍ട്ടിക്കേല്‍ക്കുന്ന തളര്‍ച്ചയും അത് സൃഷ്ടിക്കുന്ന ശൂന്യതയും കേരളീയ സമൂഹത്തെ നന്മയുടെ നനവു വറ്റിയ മരുഭൂമിയാക്കി തീര്‍ക്കും എന്ന അച്യുതാനന്ദന്‍റെ പരോക്ഷ സൂചനയെ ഗൗരവത്തോടെ വേണം കാണാന്‍.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ദീര്‍ഘകാല പാരമ്പര്യവും സി.പി.എം ന്‍റെ പരമോന്നത സമിതി അംഗത്വവും മുഖ്യമന്ത്രി പദവിയുമെല്ലാം നല്‍കിയ ദീര്‍ഘകാലാനുഭവങളുടെ പശ്ചാത്തലത്തില്‍, കേരളത്തിലെ സി.പി.എം, ഗൊര്‍ബച്ചേവുമാരുടെ പിടിയിലാണെന്ന വി എസി ന്‍റെ പ്രസ്താവനയെ നിസ്സാരവല്‍ക്കരിക്കാനാവില്ല.അത് കേവലം പോരോ പോര്‍ വിളിയോ അല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ ആശങ്കയും ജാഗ്രതയുമാണു.ആയിരക്കണക്കിനു സാധാരണ മനുഷ്യരുടെ പ്രതീക്ഷയുടെ പേരുകൂടിയാണു സി.പി.എം എന്നത്.അത് അതിന്‍റെ വിപരീത താല്പര്യങളുടെ കൈകളില്‍ അകപ്പെടാതെ നോക്കേണ്ടത് ആ മനുഷ്യരോട് കടപ്പെട്ടിരിക്കുന്ന ഏതൊരു സി.പി.എം.പ്രവര്‍ത്തകന്‍റെയും ഉത്തരവാദിത്തമാണു.പൂര്‍വ്വ കാലത്തും വര്‍ത്തമാനത്തിലും അച്യുതാനന്ദന്‍ നടത്തിയ പല ഇടപെടലുകളും തന്‍റെ വൈക്തിക ഒളി അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നെന്ന ആരോപണങളെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയില്ല എങ്കിലും, അതിന്‍റെ മറവില്‍, അദ്ദേഹം ഉന്നയിക്കുന്ന കാമ്പുള്ള വിമര്‍ശനങളെയും പൊതു സമൂഹവുമായി പങ്കു വയ്ക്കുന്ന ഉല്‍ക്കണ്ഠകളെയും കണ്‍ടില്ലെന്നു നടിക്കാനുമാവില്ല.മത ജാതി മേധാവിത്വ ഹുങ്കിനു കീഴില്‍ തീര്‍ത്തും അസ്വതന്ത്രരായി മുട്ടിലിഴയേണ്ടിവരുന്ന ഒരിരുണ്ട ഭാവിയിലേക്കാവും സി.പി.എംന്‍റെ സമ്പൂര്‍ണ്ണ തകര്‍ച്ച കേരളത്തെ കൊണ്ടു ചെന്നെത്തിക്കുക.സ്വതന്ത്രവും മതനിരപേക്ഷവും ജനാധിപത്യപരവുമായൊരു സിവില്‍ സൊസൈറ്റിയെ സ്വപ്നം കാണുന്ന പുരോഗാമികളായ മുഴുവന്‍പേരുടെയും പൊതുവായ കടമയായി തീര്‍ന്നിരിക്കുന്നു സി.പി.എമ്മിനെ ഗൊര്‍ബച്ചേവുമാരില്‍ നിന്നും മോചിപ്പിക്കുക എന്നത്. അതിനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്നാണു തന്‍റെ പ്രസ്താവന വഴി വി.എസ്.അച്യുതാനന്ദന്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്.