Friday 19 June 2009

ആരാണാ കോലാട്?

മലയാളത്തിന്റെ സര്‍ഗ്ഗ വിസ്മയം മാധവിക്കുട്ടി ഭൗതികമായി ഇല്ലാതായിട്ട് ഒരു മാസം തികയാറാകുന്നു.ജീവിതവും എഴുത്തും ഒരു പോലെ വിവാദങള്‍ക്കു എറിഞു കൊടുത്ത് മലയാളിയുടെ സാംസ്കാരിക സദാചാര അന്ത:സ്സാര ശൂന്യതകളെ ആവോളം പരിഹസിച്ച അവര്‍, പ്രണയത്തിനും ലൈംഗികതയുടെ സര്‍ഗ്ഗാത്മക അനുഭൂതികള്‍ക്കും മുന്നില്‍ വച്ചു മാറാവുന്ന വെറുമൊരു കറുത്ത തുണിത്തുണ്ട് മാത്രമാണു മതം എന്നും മലയാളിക്കു കാണിച്ചു തന്നു. സര്‍ഗ്ഗാത്മകത ഉച്ച സൂര്യനെപ്പോലെ കത്തി നിന്ന കാലത്തെ അവരുടെ എഴുത്തിനെ പിഴച്ച വഴിയായി വിലയിരുത്തിയവര്‍ വാര്‍ദ്ധക്യത്തിന്‍റെ നരയും ചുളിവും അനാസക്തിയുടെ കറുത്ത തുണികൊണ്ട് പുതച്ചു നടന്ന കാലത്തെ വിശുദ്ധ വഴിയായി കൊണ്ടാടുമ്പോഴും നാലാപ്പാട്ടെ കമല ഉള്ളില്‍ കുടു കുടെ ചിരിച്ചിരിക്കാനേ തരമുള്ളൂ. കേരളീയ സമൂഹത്തില്‍ ആഹ്ലാദത്തിന്റെയും വിദ്വേഷത്തിന്റെയും വ്യത്യസ്ത പ്രതികരണങള്‍ ഉയര്‍ത്തിയ മതം മാറ്റമായിരുന്നു മാധവിക്കുട്ടിയുടേത്. തന്റെ എഴുത്തിലെ സര്‍ഗ്ഗാത്മക ആഴങളെ തല തിരിച്ചു മാത്രം മനസ്സിലാക്കിയ കേരളീയ സമൂഹം ഈ മതം മാറ്റത്തെയും അങിനെ തന്നെയാണു മനസ്സിലാക്കിയത്. മതം പോലുള്ള, തൊട്ടാല്‍ പൊള്ളുകയും ആളിക്കത്തുകയും കല്ലേറും പൂച്ചെണ്ടും ഒരു പോലെ ഏല്ക്കേണ്ടി വരികയും ചെയ്യുന്ന വിഷയത്തില്‍ പോലും തന്റെത സ്വത സിദ്ധവും നിഷ്കപടവുമായ ചങ്കുറപ്പോടെ മതമാറ്റപ്രഖ്യാപനം നടത്തിയ അവര്‍, അടുത്ത നിമിഷം തന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെറ ഇളകുന്ന കടലുമായി കടന്നു വരുന്ന ചുവന്ന ചുണ്ടുള്ള, തൊപ്പി വച്ച സുന്ദര 'കൃഷ്ണനെ' സ്വപനം കാണുകയായിരുന്നു എന്നു പിന്നീടവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.2005 ഫെബ്രുവരി 16 നു അവര്‍ മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ എ.കെ ബിജുരാജുമായി നടത്തിയ അഭിമുഖത്തില്‍ ഇങിനെ പറഞു: "ഞാന്‍ ഞാന്‍ തന്നെയായിരുന്നു കുറെക്കാലം.അപ്പൊ കുറച്ച് പ്രേമമൊക്കെ വന്നു.കുറച്ചു കാലമായി വിധവയായി ജീവിക്കുന്നു.അങിനെയിരിക്കുമ്പോള്‍ സ്നേഹം തരാന്നു ഒരാള്‍ പറഞു.ഞാനുമൊരു പെണ്ണല്ലെ.അയാളെ വിശ്വസിച്ചു.പെണ്ണിനെപ്പോഴും ഒരു രക്ഷകന്‍ വേണം.അയാള്‍ പറഞു മതം മാറാന്‍‌. ഞാന്‍‌ മാറി.പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാവില്ലെ?എങ്കിലും അയാള്‍ ഒരു ഭീരുവായിരുന്നു.ഞാന്‍ കാണിച്ച ധൈര്യം അയാള്‍ കാണിച്ചില്ല.എന്നെപ്പോലെ ധീരയായൊരു പെണ്ണിനു ഒരു ഭീരുവിനെ പ്രേമിക്കാന്‍ കഴിയ്യോ?ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ....." മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും പ്രത്യേകിച്ച് മതം മാറ്റത്തിന്റെ കൂടി വെളിച്ചത്തില്‍ വേണ്ടും വിധത്തിലും അല്ലാതെയും ചര്‍ച്ച ചെയ്യുന്ന ഈ അവസരത്തില്‍, അവര്‍ കോലാടെന്നു വിശേഷിപ്പിച്ച ആ ഭീരുവിനെക്കുറിച്ചു ചര്‍ച്ചചെയ്യാനോ അതാരെന്നു വെളിപ്പെടുത്താനോ അപരന്റെ സ്വകാര്യതകളിലും എന്തിനു കിടപ്പുമുറികളില്പ്പോലും ഒളിക്കാമറകള്‍ വച്ച് രഹസ്യങള്‍ ചോര്‍ത്താന്‍ പാഞു നടക്കുന്ന മാധ്യമപ്പടകള്‍ തായ്യാറാവാത്തതെന്ത്? മലയാള സാഹിത്യത്തിലും ജീവിതത്തിലും വഞ്ചനയുടെ സ്ത്രീ രൂപമായി 'രമണനെ' ചതിച്ച ചന്ദ്രികയെ അടയാളപ്പെടുത്തുന്ന മലയാളിക്ക് മാധവിക്കുട്ടിയോട് വിശ്വാസ വഞ്ചന കാട്ടിയ ഈ 'കോലാടിനെ' അറിയാന്‍ താല്പര്യമില്ലാതെ വരുന്നതിന്റെശ കാരണം അവനെ ഭരിക്കുന്ന ആണ്‍കോയ്മയാണെന്നു വരുമോ? ചതിക്ക് ലിംഗഭേദമുണ്ടോ? ആണായാലും പെണ്ണായാലും ചതി ചതിയല്ലാതാവുമോ? തൊപ്പിയും താടിയും ചുവന്ന ചുണ്ടുമായി കേരളീയ സമൂഹത്തിനു മുന്നില്‍ മാന്യനും ആദരണീയനുമായി വിലസുന്ന ഈ 'കോലാട്' കേരളം കണ്ട എക്കാലത്തെയും സര്‍ഗ്ഗ വിസ്മയത്തോട് ചെയ്ത ചതി ചുമ്മാ വകവച്ചുകൊടുക്കാവുന്നതാണോ? പ്രണയത്തിനു വേണ്ടി ചാവേറാകാനും രക്തസാക്ഷിത്വം വരിക്കാനും ഒരുക്കമായിരുന്നു അവരെന്നറിഞു കൊണ്ടു തന്നെ അവരെ പ്രണയത്തിന്റെ 'ആത്മഹത്യാ മുനമ്പിലേയ്ക്ക്' പ്രലോഭനത്തിന്റെ കറുപ്പു തീറ്റിച്ചു നടത്തിയ ഈ 'മാന്യനു' ആക്ഷേപത്തിന്‍റെയോ പരിഹാസത്തിന്റെയോ ചെറിയൊരു പോറല്‍ പോലുമേല്‍ക്കാതെ കേരളീയ സമൂഹത്തില്‍ വിലസാന്‍ കഴിയുന്നതിന്റെന രഹസ്യം എന്താണു?പ്രണയത്തിന്റെയും ലൈംഗികതയുടെയും ലോകത്ത് പെണ്ണ് ഇരയും പുരുഷന്‍ വേട്ടക്കാരനുമായി കഥകള്‍ ആവര്‍ത്തിയ്ക്കും വിധം ആണ്‍കോയ്മത്തത്തിന്‍റെ അധീശ പരിസരങള്‍ വളര്‍ന്നു പടരുന്ന കേരളീയ വര്‍ത്തമാനത്തില്‍ ‍ മാധവിക്കുട്ടിയുടെ കഥകള്‍ മാത്രമല്ല, അതുപോലെ അവര്‍ ജീവിതം കൊണ്ടും നടത്തിയ പോരാട്ടങളും അതില്‍ അവര്‍ക്കു നേരിടേണ്ടി വന്ന ചതിയും ഒറ്റു കൊടുക്കലുകളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പെണ്ണിനോടും ആണിനോടും ഇരട്ടത്താപ്പിന്റെ ആണും പെണ്ണും കെട്ട നപുംസക നിലപാടുകള്‍ സ്വീകരിക്കുന്ന നമ്മുടെ മാധ്യമലോകം ഇനിയെങ്കിലും വെളിപ്പെടുത്തേണ്ടതുണ്ട്, ആരാണീ 'കോലാടെ'ന്ന്. മാന്യതയുടെ തൊപ്പിയും താടിയും ഉരിഞ് ഇയാളുടെ തനി നിറം മാധവിക്കുട്ടിയെയും അവരുടെ എഴുത്തിനെയും സ്നേഹിക്കുന്നവരുടെ മുന്നില്‍ വെളിപ്പെടുത്തേണ്ടത്, സാഹിത്യ ചരിത്രത്തോട് ചെയ്യുന്ന സാമാന്യമായൊരു നീതി മാത്രമാവും.